Monday 19 November 2012

SREE SABAREESA SEWA SAMITHI (REGD.)
NEW DELHI


കന്നി അയ്യപ്പന്മാര്‍ക്കും, ശബരിമലയെ കുറിച്ച് അറിവില്ലാത്തവര്‍ക്കുമുള്ള ഒരു അറിയിപ്പ്
ശബരിമലയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട 62 കാര്യങ്ങള്‍

"ജാതിമത വ്യത്യാസമില്ലാതെ ശബരിമലയില്‍ ആര്‍ക്കും പോകാവുന്നതാണ്."

1. പമ്പാ നദി മലിനമാക്കരുത്.
2. തുറസ്സായ സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജ്ജനം ചെയ്യരുത്. പമ്പയിലും സന്നിധാനത്തും കുളിമുറികളും, കക്കൂസുകളുമുണ്ട്.
3. കക്കൂസും, കുളിമുറികളും വൃത്തികേടാക്കരുത്.
4. പമ്പാ നദിയില്‍ ഉടുത്ത വസ്ത്രങ്ങളും മാലകളും ഉപേക്ഷിക്കരുത്.
5. ഭസ്മക്കുളത്തില്‍ എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കരുത്.
6. പംമ്പാ സദ്യക്ക് ശേഷം എച്ചിലുകള്‍ നദിയില്‍ ഉപേക്ഷിക്കരുത്, എച്ചിലുകള്‍ അതാതു ഇടങ്ങളില്‍ നിക്ഷേപിക്കുക.
7. പ്ലാസ്റ്റിക്ക് വസ്ത്തുക്കള്‍, പേപ്പര്‍ വസ്ത്തുക്കള്‍, കോട്ടന്‍ വസ്ത്തുക്കള്‍, ആഹാര വസ്ത്തുക്കള്‍ ഇവ നിക്ഷേപിക്കാന്‍ പ്രത്യേകം പ്രത്യേകം ഇടങ്ങളുണ്ട്.
8. പൂങ്കാവനം കേന്ദ്ര സര്‍ക്കാറിന്റെ കടുവാ സങ്കേത ഇടമായതിനാല്‍ വന നശീകരണത്തിന് കാരണമാകുന്ന ഒന്നും ചെയ്യുവാന്‍ പാടില്ല.
9. പ്ലാസ്റ്റിക് കവറുകള്‍ കഴിവതും ഒഴിവാക്കുക, തുണി സഞ്ചികള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കുക.
10. ശബരിമലയില്‍ പുകവലി, മദ്യപാനം ഇവ പാടില്ല.
11. പമ്പാ തീരത്തോ മറ്റു എവിടെ ആയാലും അടുപ്പ് കൂട്ടി തീ വച്ചാല്‍ അതിനു ശേഷം തീ വെള്ളം തളിച്ച് കെടുത്തുക.
12. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുവാന്‍ പാടില്ല.
13. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ മല ചവിട്ടുവാന്‍ പാടില്ല. നിത്യ ബ്രഹ്മചാരിയായ അയ്യപ്പ സ്വാമിക്ക് അത് ഹിതകരമല്ല.
14. ഉത്സവകാലത്ത് പമ്പയില്‍ ആറാട്ട് സമയത്ത് മേല്പറഞ്ഞ വയസ്സിനു ഇടയിലുള്ള യവ്വനയുക്തികളായ സ്ത്രീകള്‍ കര്‍ശനമായും വരുവാന്‍ പാടില്ല.
15. കണ്ണി മല ചവിട്ടുന്ന അയ്യപ്പന്മാര്‍ ചുവന്ന നിറത്തിലുള്ള ഇരുമുടി കെട്ടുകളും മറ്റുള്ളവര്‍ വെള്ളയോ, കറുപ്പോ, കാവിയോ ആയ ഇരുമുടിക്കെട്ടുകള്‍ വേണം കൊണ്ട് വരാന്‍. നീല നിറം പല സ്വാമിമാരും കൊണ്ട് വരുമെങ്കിലും അത് ഹിതമല്ല.
16. ചെരുപ്പുകള്‍ ഇട്ടു മല കയറുന്നത് പതിവാണെങ്കിലും സന്നിധാനത്ത് ചെരുപ്പുകള്‍ പാടില്ല. സന്നിധാനത്തിനു സമീപം ചെരുപ്പുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ഇടങ്ങളുണ്ട്.
17. കര്‍പ്പൂരാരാധന നടത്തുന്നവര്‍ തീ അലക്ഷ്യമായി ഉപയോഗിക്കരുത്.
18. മല കയറുവാന്‍ പറ്റാത്തവര്‍ക്ക് ഡോളി സംവിധാനമുണ്ട്.
19. പ്രമേഹം, നെഞ്ച് വേദന, ബ്ലഡ് പ്രഷര്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ സാവധാനം മല കയറുക. ഗുളികകള്‍ കഴിക്കുന്നവര്‍ അത് കൂടെ കരുതുക.
20. അവശതകള്‍ തോന്നുന്നവര്‍ക്ക് സര്‍ക്കാര്‍ വകയും ദേവസ്വം വകയും മറ്റു സന്നദ്ധ സംഘടനകള്‍ വകയും സൗജന്യ ചികിത്സാ സഹായം ഉണ്ടായിരിക്കുന്നതാണ്. ഓക്സിജന്‍ സപ്പ്ലൈ, ഡോക്റ്റര്‍ സ്ട്രെക്ച്ചര്‍ തുടങ്ങിയവ എപ്പോഴും സജ്ജമാണ്. സൗജന്യ ഔഷധ വെള്ളം അയ്യപ്പ സേവാ സംഘവും മറ്റു സന്നദ്ധ സംഘടനകളും നല്‍കുന്നതാണ്.
21. കൂട്ടം തെറ്റുന്ന സ്വാമിമാര്‍ ഡ്യൂട്ടിയിലുള്ള പോലീസ് അയ്യപ്പന്മാരുടെ സേവനം തേടാവുന്നതാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക.
22. പമ്പയില്‍ നിന്ന് രണ്ടു വഴികള്‍ സന്നിധാനത്തേക്ക് ഉണ്ട്. സ്വാമി അയ്യപ്പന്‍ റോഡും, പടവുകളോടെയുള്ള വഴിയും. സ്വാമി അയ്യപ്പന്‍ റോഡ്‌ സന്നിധാനത്തെക്കുള്ള ട്രാക്റ്റര്‍ റോഡാണ്, അവ വരുമ്പോള്‍ വഴി മാറിക്കൊടുക്കുകയും, സൂക്ഷിക്കുകയും വേണം. സ്വാമി അയ്യപ്പന്‍ റോഡ്‌ ഇപ്പോള്‍ സിമന്റഡ് റോഡാണ്, കുത്തനെയുള്ള കയറ്റങ്ങളും ഇറക്കത്തോട്‌ കൂടിയ ഹെയര്‍ പിന്‍ വളവുകളും ഉണ്ട്. തെന്നല്‍ ഉള്ളയിടത്ത് സൂക്ഷിച്ചു കയറുക.
23. സ്വാമി അയ്യപ്പന്‍ റോഡും കരിമല വഴി പടവുകള്‍ ഉള്ള വഴിയും ഒത്തു ചേരുന്നത് മരക്കൂട്ടത്താണ്. അവിടെ നിന്ന് വണ്‍ വേ സംവിധാനമാണ്. സന്നിധാനത്തേക്ക് പോകുന്നവര്‍ മരക്കൂട്ടം വഴിയുള്ള ഫ്ലൈ ഓവര്‍ വഴി പോകേണ്ടതാണ്. ആ വഴിയാണ് ശരംകുത്തി.
24. ശരംകുത്തിയില്‍ തറയ്ക്കേണ്ട ശരങ്ങള്‍ ശരം കുത്തിയില്‍ മാത്രം തറയ്ക്കുക.
25. വഴിയരികില്‍ കാട്ടു മഞ്ഞള്‍ വില്പനയ്ക്ക് വയ്ക്കുന്നത് വാങ്ങാതിരിക്കുക. അങ്ങനെ കണ്ടാല്‍ പോലീസ് അയ്യപ്പന്മാരോട് പരാതിപ്പെടുക.
26. അംഗീകൃത സ്ടാളുകള്‍ അല്ലാതെ മറ്റൊരു കടയില്‍ നിന്നും സാധനങ്ങളോ ഭക്ഷണങ്ങളോ വാങ്ങരുത്.
27. വണ്‍വേ സംവിധാനമായതിനാല്‍ ദൈര്‍ഘ്യമേറിയ ക്യൂ ഉണ്ടാകാന്‍ സാധ്യതയുണ്ട്, ഇതൊഴിവാക്കാനും ദര്‍ശനം സുഗമാമാക്കാനുമായി കേരളാ പോലീസ് വിര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
28. കേരളാ പോലീസ് വിര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗപ്പെടുത്തി ദര്‍ശനം സുഗമം ആക്കുവാന്‍ ഈ കാണുന്ന ലിങ്കില്‍ പോയി ടോക്കന്‍ എടുക്കേണ്ടതാണ് http://www.sabarimala.keralapolice.gov.in/
29. പൊന്നു പതിനെട്ടാം പടിയില്‍ നാളീകേരം ഉടയ്ക്കരുത്. നിര്‍ദ്ധിഷ്ഠ സ്ഥലങ്ങളില്‍ നാളീകേരം ഉടയ്ക്കുക.
30. മാല ധരിക്കാതെയും, ഇരുമുടിക്കെട്ടില്ലാതെയും പതിനെട്ടാം പടി ചവിട്ടുവാന്‍ പാടില്ല. പതിനെട്ടാം പടിയിലോ അതിനു സമീപത്തോ കര്‍പ്പൂരം കത്തിക്കുവാന്‍ പാടില്ല.
31. പതിനെട്ടാം പടി ചവിട്ടി കയറുന്ന സ്വാമിമാര്‍ കൊടിമരം തൊഴുത് വണങ്ങി ഇടത്ത് തിരിഞ്ഞ് ഫ്ലൈ ഓവറില്‍ കയറേണ്ടതാണ്.
32. ഫ്ലൈ ഓവര്‍ ഇറങ്ങി പൊക്കം കുറഞ്ഞവര്‍ വലത്തറ്റം ചേര്‍ന്നും പൊക്കം കൂടിയവര്‍ ഇടത്ത് ചേര്‍ന്നുമുള്ള ക്യൂവില്‍ നില്‍ക്കേണ്ടതാണ്.
33. ഭാണ്ടാരത്തില്‍ നിക്ഷേപിക്കാനുള്ള ചില്ലറകള്‍ നോട്ടുകള്‍ ഇവ അലക്ഷ്യമായി ശ്രീകോവിലിനു ഉള്ളിലേക്ക് വലിച്ചെറിയരുത്, നിലത്തിടുന്നതോ, ഭാണ്ടാരത്തില്‍ ഇടുന്നതോ ഉചിതമാകും.
34. ക്യൂ കുറഞ്ഞു അയ്യപ്പ ദര്‍ശനം നടത്തുമ്പോള്‍ അധിക സമയം സ്വാമിക്ക് മുന്നില്‍ നിന്ന് മറ്റുള്ളവര്‍ക്ക് തടസ്സമുണ്ടാക്കരുത്‌.
35. സ്വാമീ ദര്‍ശനം കഴിഞ്ഞു വലതുമാറി ഗണപതി ഭഗവാനേയും തൊഴുതു നെയ്യ് തേങ്ങ ഉടയ്ക്കുവാന്‍ പടിഞ്ഞാറ് വശവും തെക്ക് വശവും സ്ഥാപിച്ചിട്ടുള്ള കല്ലുകളില്‍ തേങ്ങ ഉടയ്ക്കേണ്ടാതാണ്. അരി ഇടുന്ന സ്ഥലങ്ങളില്‍ അരി മാത്രം ഇടുക.
36. പടിഞ്ഞാറ് വശം വഴി ഫ്ലൈ ഓവറിലൂടെ നടന്നു മാളികപ്പുറത്തമ്മയെ ദര്‍ശിക്കേണ്ടതാണ്.
37. തിരിച്ചു പുല്ലുമേടിലേക്കും, ഉരല്‍ക്കുഴി തീര്‍ത്ഥത്തിലേക്കും പോകുവാന്‍ ധനലക്ഷി ബാങ്കിന് സമീപമുള്ള പടവുകള്‍ താഴേക്ക് ഇറങ്ങി വടക്ക് വശത്തുള്ള പടവുകള്‍ വഴി പോകേണ്ടതാണ്.
38. പമ്പയിലേക്ക് പോകുന്നവര്‍ അതെ പടവുകള്‍ താഴേക്കു ഇറങ്ങി കിഴക്ക് വശത്തുള്ള വാവര് സ്വാമി നടയില്‍ തൊഴേണ്ടതാണ്.
39. നെയ്യ് തേങ്ങ ഉടച്ചതിന്റെ ബാക്കി നാളീകേരം പൊന്നു പതിനെട്ടാം പടിക്ക് താഴെ തെക്ക് വശത്തുള്ള ആഴിയില്‍ എറിയേണ്ടാതാണ്. ആഴിക്കു വളരെ സമീപം നിന്ന് നാളീകേരം എറിയരുത്.
40. അപ്പം അരവണ കൗണ്ടറുകള്‍ ആഴിയുടെ തെക്ക് വശത്താണുള്ളത്, ക്യൂവില്‍ നിന്ന് ആവശ്യമുള്ള അളവില്‍ അവ വാങ്ങാവുന്നതാണ്.
41. വാവര് നടയ്ക്കു കിഴയ്ക്ക് വശത്തുള്ള പടവുകളിലൂടെ താഴേക്കിറങ്ങിയാല്‍ ഓഡിറ്റോറിയത്തിനു മുന്‍വശം വരാവുന്നതാണ്. ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ നടക്കുന്നുണ്ടെങ്കില്‍ അവിടെ വിശ്രമിക്കരുത്.
42. നടപ്പന്തലില്‍ എത്തുന്ന സ്വാമിമാര്‍ക്ക് വിശ്രമത്തിനായി കിഴക്ക് ഭാഗത്ത് വിശ്രമ മുറികളുണ്ട്.
43. സന്നിധാനത്ത് മണ്ഡലകാലത്ത് സൗജന്യ ഭക്ഷണം അയ്യപ്പ സേവാ സംഘം വഴിയും തിരുവിതാംകൂര്‍ ദേവസ്വം വഴിയും ലഭിക്കുന്നതാണ്. ഇവ രണ്ടും പൊന്നു പതിനെട്ടാം പടിക്ക് താഴെ വടക്ക് വശത്തായിയുണ്ട് .
44. വിശ്രമ മുറികളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ എച്ചിലുകള്‍ അതാതു ഇടങ്ങളില്‍ നിക്ഷേപിക്കുക. മുറികളുടെ മൂലകളിലും തറയിലും നിക്ഷേപിക്കരുത്.
45. സന്നിധാനത്തുള്ള മൈക്ക് അനൌണ്‍സ് മെന്റ് ഒരു വഴിപാടല്ല, കാണാതാകുന്നവര്‍ക്കും, കാത്തിരിക്കുന്നവര്‍ക്കും അറിയിപ്പുകള്‍ കൈ മാറാനുള്ള ഒരു ഇടം മാത്രമാണ്.
46. പമ്പയിലേക്ക് പോകുന്നവര്‍ നടപ്പന്തലിന് ഇടതു വശം ചേര്‍ന്ന് വന്ന് താഴെ സ്വാമിമാരുടെ ക്യൂവിന് മുകളിലൂടെയുള്ള ഫ്ലൈ ഓവറിലൂടെ നടപ്പന്തലിനു വലതു വശം വഴി പോകേണ്ടതാണ്.
47. നടപ്പന്തല്‍ കഴിഞ്ഞാല്‍ വലതു ചേര്‍ന്ന് പമ്പയിലേക്കുള്ള വഴിയിലൂടെ പോകുക, തിരിക ശരം കുത്തി വഴി പോകരുത്.
48. മരക്കൂട്ടത്തില്‍ പോകുന്ന വഴി കാണുന്ന വന്യ മൃഗങ്ങളെ ഉപദ്രവിക്കരുത്, തിരിച്ചു ശരം കുത്തിയില്‍ പോകുവാന്‍ ഇട്ടു വശത്തുള്ള മല കയറി സന്നിധാനത്തേക്ക് പോയ ഫാലി ഓവറിനു സമീപം വരരുത്, ചെങ്കുത്തായ കയറ്റവും, വിഷ സര്‍പ്പങ്ങളും ഉള്ളതിനാല്‍ സൂക്ഷിക്കുക.
49. മരക്കൂട്ടത്തില്‍ എത്തിയാല്‍ അപ്പാച്ചിമേട്ടിലേക്ക് പോകുവാന്‍ വലതു വശം ചേര്‍ന്ന് പോകുക, ഇടതു വശത്ത്‌ കൂടെ സ്വാമി അയ്യപ്പന്‍ റോഡാണ്.
50. മല കയറ്റത്തിനേക്കാള്‍ പ്രയാസമാണ് മലയിറക്കം. സൂക്ഷിച്ചു കമ്പികള്‍ പിടിച്ചു സാവധാനം ഇറങ്ങുക. ഓടി ഇറങ്ങി നില തെറ്റിയാല്‍ വീണു ഉരുണ്ട് താഴെ നിലയുള്ള നിരപ്പായ സ്ഥലത്തേ നില്‍ക്കുകയുള്ളൂ. മുട്ട് വേദന ഉള്ളവര്‍ ഇറങ്ങാന്‍ സ്വാമി അയ്യപ്പന്‍ റോഡ്‌ ഉപയോഗിക്കുക.
51. തിരികെ പമ്പയില്‍ വന്നു ത്രിവേണിയിലോ, പമ്പാ തീരത്തോ കുളിച്ചു കയറി മടങ്ങുക.
52. എല്ലാ ബസ് സ്റ്റേഷനില്‍ നിന്നും ശബരി മലയ്ക്ക് ബസ്സുകള്‍ ഉണ്ട്. ട്രെയിന്‍ മാര്‍ഗ്ഗം വരുന്നവര്‍ ചെങ്ങന്നൂരില്‍ ഇറങ്ങുക. അവിടെ നിന്ന് ധാരാളം ബസ്സുകള്‍ പമ്പയിലേക്ക് ഉണ്ട്.
53. തിരിക പോകുവാന്‍ പമ്പ ബസ് സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്.
54. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ പോലീസ് അയ്യപ്പന്മാര്‍ നിര്‍ദ്ദേശിക്കുന്ന ഇടങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.
55. കഴിവതും ഇരു ചക്രവാഹനങ്ങളിലും, ഓട്ടോയിലും, ഷീറ്റോ, ടാര്‍പ്പോളിനോ മറച്ച കവചിത ലോറികളിലും മറ്റു ചെറു വാഹനങ്ങളിലും വരാതിരിക്കുക.
56. ബസ്സില്‍ വരുന്ന സ്വാമിമാരുടെ ബസ്സുകള്‍ സ്ഥല പരിമിതി മൂലം കൃത്യം 20 കിലോമീറ്റര്‍ അപ്പുറമുള്ള നിലയ്ക്കലിലാകും പാര്‍ക്കിംഗ് സൗകര്യം ഉണ്ടാവുക. ബസ്സുകളില്‍ ഹില്‍ ടോപ്പില്‍ വന്നിറങ്ങാവുന്നതാണ്. എന്നാല്‍ തിരികെ കെ എസ്സ് ആര്‍ റ്റി സി ബസ്സ്‌ സ്റ്റാന്‍ഡില്‍ വന്നു നിലയ്ക്കലിലേക്ക് ബസ്സില്‍ പോകേണ്ടതാണ്. തിരികെ ബസ്സ്‌ ഹില്‍ ടോപ്പില്‍ വരാന്‍ പറയരുത്. പമ്പയില്‍ ബസ്സുകള്‍ വളയ്ക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ ചെയ്‌താല്‍ അത് ഗതാഗത കുറുക്കു ഉണ്ടാക്കും.
57. പമ്പയില്‍ പെട്രോള്‍ പമ്പ് ഉണ്ട്, ആവശ്യത്തിനു ഇന്ധനം വാഹനങ്ങളില്‍ നിറയ്ക്കുക. കയറ്റിറക്കങ്ങള്‍ ഉള്ളതിനാല്‍ ഇന്ധനം അധികം ചിലവാകും. അടുത്ത പെട്രോള്‍ ബങ്ക് പത്തനംതിട്ട അടുക്കാറാകുമ്പോള്‍ മാത്രമേ ഉള്ളു എന്നോര്‍ക്കുക.
58. നിലയ്ക്കല്‍ കഴിഞ്ഞാല്‍ പൂങ്കാവനം ആരംഭിക്കും, പതിനെട്ടു മലകള്‍ ഉള്ള ഈ കൊടും കാറ്റില്‍ തികഞ്ഞ ശുദ്ധ വായുവാണ്. ഇവിടങ്ങളില്‍ എ.സി ഓഫ് ചെയ്തു വാഹനം ഓടിക്കുക. പരിസ്ഥിതി സംരക്ഷിക്കുക, ശുദ്ധ വായു ശ്വസിച്ചു വാഹനം ഓടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.
59. മല ഇറങ്ങുന്ന വാഹനങ്ങള്‍ കയറുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുക. ഒരു പരിധിയില്‍ കവിഞ്ഞു ചേര്‍ത്ത് നിര്‍ത്താതിരിക്കുക. താഴെ അഗാധമായ കൊക്കയാണ്.
60. ശബരിമലയില്‍ വാഹനം ഓടിച്ചു പരിചയം ഇല്ലാത്തവര്‍ കഴിവതും ശരണ പാതയില്‍ വണ്ടി ഓടിക്കാതിരിക്കുക.
61. ശരണ പാതയില്‍ ഹൈ ബീം ഉപയോഗിക്കരുത്, സീറ്റ് ബെല്‍റ്റ്‌ കര്‍ശനമായും ധരിക്കുക.
62. ചാലക്കയം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ റോഡാണ്, അവിടെ പ്രവേശിക്കുവാന്‍ ടോള്‍ കൊടുക്കുക. റോഡിനുള്ള ഇതൊന്നു മാത്രമെന്ന് ഓര്‍ക്കുക. ചെറു വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഫീസ്‌ നാല് കിലോമീറ്റര്‍ അപ്പുറമുള്ള ത്രിവേണിയില്‍ മാത്രമാണെന്ന് അറിയുക, ഹില്‍ ടോപ്പിലോ മറ്റു വഴി വക്കിലോ പാര്‍ക്കിംഗ് ഫീസ്‌ ഇല്ല എന്നും അറിയുക. ബസ്സുകള്‍ക്കും മറ്റു വല്യ വാഹനങ്ങള്‍ക്കും നിലയ്ക്കലില്‍ മാത്രമേ പാര്‍ക്കിംഗ് ഫീസ്‌ ഉള്ളു. ചതികളില്‍ വഞ്ചിതരാകാതിരിക്കുക.

ജാതി മത വ്യത്യാസമില്ലാതെ മനുഷ്യര്‍ പാപ പരിഹാരത്തിനായി കലിയുഗവരഥന്‍ ശ്രീ ധര്‍മ്മശാസ്ഥാവായ അയ്യപ്പനെ കണ്ടു തൊഴാന്‍ പൂങ്കാവനത്തിലെത്തുന്ന സമയമാണ് മണ്ഡല കാലം. ഈ മാസം പതിനേഴു മുതല്‍ ആരംഭിച്ച് മകരസംക്രമ നാളു വരെ നീണ്ടു നില്‍ക്കുന്ന സമയം അഭൂതപൂര്‍വ്വമായ തിരക്കാണ് ഉണ്ടാവുന്നത്. ശബരിമലയും പമ്പയും സന്നിധാനവും ഹിന്ദു വിശ്വാസികളുടെ വിശുദ്ധിയുടെ മൂര്‍ത്തീ സ്ഥാനമാണ്. അതിനു അതിന്റേതായ ആചാരങ്ങളും അനുഷ്ഠാ നങ്ങളുമുണ്ട്. അത് കൃത്യമായി പാലിച്ചു തന്നെ വേണം മല ചവിട്ടാനും, ദര്‍ശനം നടത്തുവാനും.

ഈ ഒരു ലേഖനം പ്രകാരമുള്ള നിങ്ങളുടെ ശരണ യാത്ര നിങ്ങള്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും, പരിസ്ഥിതിക്കും, പൂങ്കാവനത്തിനും നല്ലത് മാത്രമേ നല്‍കുകയുള്ളൂ.

സ്വാമിയേ ശരണമയ്യപ്പാ